New Site

Wednesday, April 13, 2011

ഹാരി പോട്ടര്‍ മലയാളത്തില്‍

ലോകപ്രസിദ്ധമായ ഹാരി പോട്ടര്‍ മലയാളത്തില്‍ സിനിമയായി നിര്‍മിക്കാന്‍ നീക്കം. ഏതെങ്കിലും കൊള്ളാവുന്ന ബാലതാരത്തെ (ബെര്‍ളിക്കുട്ടനെപ്പോലെ) നായകനാക്കി ചിത്രം നിര്‍മിക്കാനായിരുന്നു തീരുമാനം. ഇതിനായി താരേ സമീന്‍ പര്‍ എന്ന സിനിമയിലൂടെ സൂപ്പര്‍ സ്റ്റാറായ ദര്‍ശീല്‍ സഫാരി എന്ന പയ്യന്‍സിനെയാണ് പരിഗണിച്ചിരുന്നത്. പയ്യനെ കണ്ട് ചര്‍ച്ച നടത്തുന്നതിനുള്ള നീക്കങ്ങളും നടന്നു വരികയായിരുന്നു.
ഇപ്പോള്‍ ആ നീക്കം തടുത്തുകൊണ്ട് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ സിനിമ നിര്‍മിക്കുമെന്നറിയുന്നു. അങ്ങനെയെങ്കില്‍ ഹാരി പോട്ടറുടെ വേഷത്തില്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്നും കേള്‍ക്കുന്നു. കേരളത്തിന്റെ പശ്ചാത്തലത്തിലേക്കു മാറ്റി നിര്‍മിക്കുന്ന സിനിമയുടെ പേര് ഹാരി പോര്‍ട്ടര്‍ എന്നായിരിക്കുമെന്നാണ് സൂചനകള്‍. ഹാരി പോര്‍ട്ടറെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായകവേഷത്തിന്റെ പേരാണ് ഹാരി പോര്‍ട്ടര്‍. ഇത് ആ ചേച്ചി എഴുതിയ അതേ കഥാപാത്രമാണോ എന്നു ചോദിച്ചാല്‍ അതെ. അത് 11 വയസ്സുള്ള പയ്യനായിരുന്നെങ്കില്‍ കേരളത്തിന്റെ പശ്ചാത്തലത്തിലേക്കു മാറ്റിയപ്പോള്‍ നമ്മുടെ സംസ്കാരവും പ്രേക്ഷകരുടെ അഭിരുചിയും കണക്കിലെടുത്ത് നാല്‍പത്തഞ്ചു വയസ്സുള്ള ചേട്ടായിയാക്കി മാറ്റുകയായിരുന്നു. പോരെങ്കില്‍ അത്ര കനപ്പെട്ട ഒരു വേഷം ചെയ്യാന്‍ മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ മലയാളത്തില്‍ വേറെ യുവനടന്‍മാര്‍ ആരാണുള്ളത് ?
സിനിമയ്ക്ക് ഹാരി പോര്‍ട്ടര്‍ എന്നാണി പേരിട്ടിരിക്കുന്നതെങ്കിലും വാര്‍നര്‍ ബ്രദേഴ്സിന്റെ ഉപദ്രവം ഉണ്ടാവാതിരിക്കാന്‍ ടൈറ്റിലില്‍ ഹാരി ദ് പോര്‍ട്ടര്‍ എന്നാണ് കാണിക്കുക. പട്ടാമ്പി റയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടറായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചുമടെടുത്തും യൂണിയന്‍ പ്രശ്നങ്ങളില്‍ മുഴുകിയും പട്ടിണിയും അരപ്പട്ടിണിയുമായി കഴിയുന്ന പാവം ഒരു പോര്‍ട്ടര്‍. പതിവു പോലെ അച്ഛന്‍ അമ്മ ഇത്യാദി സാധനങ്ങളൊക്കെ നേരത്തെ മരിച്ചുപോയി. ലോകത്ത് അവശേഷിക്കുന്നത് ഹാരി എന്ന പോര്‍ട്ടര്‍ മാത്രം. സ്റ്റേഷനില്‍ വരുന്നതും പോകുന്നതുമായ എല്ലാ യാത്രക്കാര്‍ക്കും ഹാരിയെ അറിയാം. ഹാരി ഉള്ളപ്പോള്‍ പട്ടാമ്പി സ്റ്റേഷനില്‍ പൊലീസിന്റെ ആവശ്യമില്ല. അതാണ് അതിന്റെ ഒരിത്.

റയില്‍വേസ്റ്റേഷന്‍ പതിവായി അടിച്ചുവാരാന്‍ വരുന്ന നാട്ടിന്‍പുറത്തുകാരി മഡോണ എന്ന ചേരിയിലെ തമസക്കാരിയും അതിസുന്ദരിയുമായ പെണ്‍കുട്ടി ജനിച്ചപ്പോള്‍ മുതല്‍ മോഹന്‍ലാലിന്റെ (ഹാരിയുടെ) പിറകേ നടപ്പാണ്. മോഹന്‍ലാലൊന്നും ലവളെ മൈന്‍ഡ് ചെയ്യുന്നില്ല. ഈ റോളിലേക്ക് നയന്‍സിനെ വേണോ നമിതയെ വേണോ എന്ന കാര്യം ഉറപ്പിച്ചിട്ടില്ല. എന്തായലും ഇതുവരെ കഴിക്കാത്ത ഐറ്റങ്ങള്‍ വേണം ( യൂണിറ്റിലെ ഉച്ചഭക്ഷണത്തിന്റെ മെനുവില്‍) എന്ന കാര്യം സൂപ്പര്‍ സ്റ്റാര്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ട്.
അങ്ങനെ ഹാരി പോര്‍ട്ടര്‍ കളിച്ച് ജീവിച്ചുപോകുമ്പോള്‍ പെട്ടെന്ന് ഹാരിക്ക് ഒരു കത്ത് വരുന്നു. ഹാരി എന്ന പേരില്‍ പട്ടാമ്പി റയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറായി കഴിയുന്ന മോഹന്‍ലാലിന്റെ ശരിക്കുള്ള പേര് ഹരിനാരായണന്‍ നമ്പൂതിരി എന്നാണെന്നും മോഹന്‍ലാലിന്റെ അച്ഛന്‍ വലിയ മാന്ത്രികനായിരുന്ന സൂര്യനെല്ലി ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടായിരുന്നെന്നും വെളിപ്പെടുത്തിക്കൊണ്ടുള്ള ഭ്രാന്തന്‍ മനയ്ക്കല്‍ വാമദേവന്‍ നമ്പൂതിരിപ്പാടിന്റെ കത്തായിരുന്നു അത്. മാന്ത്രിക കുലം അന്യം നിന്നുപോകാതിരിക്കാന്‍ കുലത്തില്‍ ശേഷിക്കുന്ന മോഹന്‍ലാല്‍ എത്രയും വേഗം വന്ന് മന്ത്രവിദ്യകള്‍ പഠിക്കണമെന്ന നിര്‍ദേശമായിരുന്നു കത്തിലുള്ളത്.
പട്ടാമ്പി റയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരേ ഭ്രാന്തന്‍ മനയ്ക്കല്‍ വാമദേവന്‍ നമ്പൂതിരിപ്പാടിന്റെ അടുത്തേക്ക്. അവിടെ കസവു മുണ്ടും നേര്യതും ധരിച്ച് കുറിയും തൊട്ട് മന്ത്രതന്ത്രങ്ങള്‍ പഠിക്കുന്ന മോഹന്‍ലാല്‍. ഒരു ദിവസം രാവിലെ കുളത്തില്‍ കുളിക്കാനായി പോകുന്ന മോഹന്‍ലാല്‍ അവിടെ കുളിച്ചുകൊണ്ടിരിക്കുന്ന അതീവ സുന്ദരിയായ ഒരു യുവതിയെ കാണുന്നു. മീനയെ ആണ് ഈ റോളിലേക്ക് പരതുന്നത്. മീനയുടെ നഗ്നത മോഹന്‍ലാല്‍ കാണുന്നു (പ്രേക്ഷകര്‍ കാണുന്നില്ല). അതോടെ മീനയ്ക്ക് മോഹന്‍ലാലിനോട് പ്രേമം തോന്നുന്നു.
അങ്ങനെയാണ് മോഹന്‍ലാല്‍ അറിയുന്നത് ക്ഷയിച്ചുപോയ വലിയൊരില്ലത്തെ ഇളമുറക്കാരിയാണ് മീനയെന്നും അവരുടെ ക്ഷയത്തിനു കാരണക്കാരനായ ദുര്‍മന്ത്രവാദി പുള്ളിക്കാനം ശേഖരന്‍ നമ്പൂതിരി (സായ്കുമാര്‍) ആണെന്നും മറ്റും മറ്റും. അതുവരെ പഠിച്ച മന്ത്രങ്ങളും പാരമ്പര്യമായി കിട്ടിയ മാന്ത്രികശക്തിയുമായി പുള്ളിക്കാനം നമ്പൂതിരിയുടെ ദുര്‍മന്ത്രവാദങ്ങളെ നേരിടാന്‍ മോഹന്‍ലാല്‍ ഇറങ്ങുകയാണ്. പുള്ളിക്കാരന്‍ ജയിക്കുമോ ? മീനയെ മോഹന്‍ലാലിനു സ്വന്തമാകുമോ ? ദുര്‍മന്ത്രവാദത്തിനു മുന്നില്‍ മന്ത്രവാദം ജയിക്കുമോ ? ആന്റണി പെരുമ്പാവൂരിനു കാശു തിരിച്ചുകിട്ടുമോ ? തുടങ്ങിയ ചോദ്യങ്ങള്‍ക്കുത്തരം വേണ്ടവര്‍ പടം ഇറങ്ങുന്നതുവരെ കാത്തിരിക്കുക.
ഈ താരങ്ങള്‍ക്കു പുറമേ. മന്ത്രവാദികള്‍ക്കു പൂജകള്‍ക്കുള്ള സാമഗ്രികള്‍ സെക്കന്‍ഡ് ഹാന്‍ഡായി വില്‍ക്കുന്ന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂടും മോഹന്‍ലാലിന്റെ മരിച്ചുപോയ അച്ഛനായി മോഹന്‍ലാലും (ഡബിള്‍ റോള്‍) അമ്മയായി കവിയൂര്‍ പൊന്നമ്മയും വേഷമിടും. വകയിലുള്ള ചേട്ടനായി ജഗതിയും സഹായിയായി ജഗദീഷും രംഗത്തെത്തുമെന്നറിയുന്നു.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews